Monday, August 16, 2010

സുരക്ഷാ ഭീഷണി: ത്രീജി നിര്‍ത്തിവെയ്ക്കും

സാങ്കേതിക ലോകത്തെ ഏറ്റവും പുതിയ ട്രന്റാ‍യ ത്രീജി സേവനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിവിധ ടെലികോം സേവനദാതാക്കളുടെ ത്രീജി സേവനം രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന്‌ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീരില്‍ ത്രിജി സേവനം ഇപ്പോള്‍ ലഭ്യമാക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ റിമ്മുമായി ടെലികോം മന്ത്രാലയം ചര്‍ച്ച നടത്തുന്നതിനിടെയാണ്‌ ത്രീജി സേവനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ത്രീജി സെറ്റുകള്‍ വഴി കൈമാറ്റം ചെയ്യുന്ന വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും നിയമം അനുവദിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താനും ഇപ്പോള്‍ കഴിയുന്നില്ലെന്നാണ് പരാതി. ബ്ലാക്ബറി ഡേറ്റകളില്‍ ടെലികോം മന്ത്രാലയത്തിന്‌ നിയന്ത്രണമില്ലാത്തതാണ്‌ ഇതിന്‌ കാരണം.

കശ്മീര്‍ പോലുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഇത്തരം സേവനം ലഭ്യമാകുന്നത്‌ രാജ്യ സുരക്ഷയ്ക്ക്‌ ഭീഷണിയാണെന്നും ടെലികോം സെക്രട്ടറി പി ജെ തോമസ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ്‌, ഇമെയില്‍, വോയിസ്‌ ചാറ്റ്‌, വോയിസ്‌ ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍, വീഡിയോ കോള്‍ തുടങ്ങി അത്യാധുനിക സേവനങ്ങളാണ്‌ ത്രീജി സ്മാര്‍ട്ട് സെറ്റുകളില്‍ ലഭ്യമാക്കുന്നത്‌.

പതിനഞ്ച്‌ ലക്ഷം ത്രീജി കണക്‍ഷനുകളാണ്‌ ബി എ സ്‌ എന്‍ എല്‍ ഇതുവരെ നല്‍കിയിട്ടുള്ളത്‌. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്‌ നാലു ലക്ഷം വരിക്കാരുമുണ്ട്‌. സ്വകാര്യ കമ്പനികള്‍ക്കുള്ള ത്രീജി സ്പെക്ടം ലേലത്തിലൂടെ 67,700 കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ ലഭിച്ചത്
India may temporarily ban BlackBerry services | സുരക്ഷാ ഭീഷണി: ത്രീജി നിര്‍ത്തിവെയ്ക്കും

കുട്ടിയുടെ പുകവലി; അമ്മ കുടുങ്ങി!

കുട്ടി പുകവലിക്കുന്ന ചിത്രം ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മാതാവ് കുടുങ്ങി. ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ യു എസ് നിയമവിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പത്തൊമ്പതുകാരിയായ മാതാവ് തമാശയ്ക്കാണ് തന്റെ കുഞ്ഞ് പുകവലിക്കുന്ന ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് പറഞ്ഞു..
ഫ്ലോറിഡ ഡിപ്പാര്‍ട്മെന്റ് ഓഫ് ചിള്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസും മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടി പുകവലിക്കുന്നില്ലെന്ന് ചിത്രം കാണുന്ന ആര്‍ക്കും മനസ്സിലാകുമെന്നും അതില്‍ പുകവലിക്കാനുള്ള ബൌള്‍ ഇല്ലായിരുന്നു. തമാശയ്ക്ക് ഇത്തരമൊരു ചിത്രമെടുത്തത് തെറ്റായി കാണുന്നില്ലെന്നും മാതാവ് പറഞ്ഞു.
കുഞ്ഞിനെ പുകവലിക്കാരനായി കാണാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇതൊരു തെറ്റാണെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കുന്നത് അമേരിക്കയില്‍ വലിയ തെറ്റായാണ് കാണുന്നത്. ഇത് മറ്റു കുട്ടികള്‍ക്കും പ്രേരണയാകുമെന്നതിലാണ് ഇതെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Facebook—500 Million Life Stories | ഇനി ഫേസ്ബുക്കാണ് താരം!

Facebook—500 Million Life Stories | ഇനി ഫേസ്ബുക്കാണ് താരം!

Wednesday, March 25, 2009

ഐഫോണ്‍ വില്‍‌പന 17 ദശലക്ഷം കവിഞ്ഞു

ലോകോത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ ഐഫോണ്‍ വില്‍പന കുതിച്ചുയരുകയാണ്. ഇതു വരെ 17 ദശലക്ഷം ഐഫോണ്‍ വില്‍‌പന നടത്തിയെന്നാണ് ആപ്പിള്‍ മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മറ്റു കമ്പനികളൊക്കെ തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ആപ്പിളിന്‍റെ ഇത്തരമൊരു നേട്ടമെന്നത് ശ്രദ്ധേയമാണ്. ത്രീജി ഐഫോണ്‍, വിപണിയില്‍ ഇറങ്ങിയത് മുതല്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആപ്പിള്‍ നല്‍കുന്ന വ്യത്യസ്തമായ സേവനങ്ങളാണ് ഐഫോണ്‍ വിപണിയെ ജനപ്രിയമാക്കിയത്. അതേസമയം, ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ സോഫ്റ്റ്വയര്‍ 3.0 പതിപ്പ് കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയിരുന്നു. 2008ല്‍ 13.7 ദശലക്ഷം ഐഫോണുകള്‍ വില്‍‌പന നടത്തിയതായി ഐഫോണ്‍ മാര്‍ക്കറ്റിംഗ് വക്താവ് അറിയിച്ചു. ഐഫോണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 30 ദശലക്ഷം ഡിവൈസുകള്‍ വില്‍‌പന നടത്തി. ഇതിനുപുറമെ ആപ്പിളിന്‍റെ ഐപോഡും ജനപ്രിയമാണ്. ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിലവില്‍ 25,000 അപ്ലിക്കേഷനുകള്‍ വില്‍‌പനയ്ക്ക് ലഭ്യമാണ്. ഇതുവരെ 800 ദശലക്ഷം പേര്‍ ആപ്പിളിന്‍റെ വിവിധ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തതായും കമ്പനി അധികൃതര്‍ അറിയിച്ചു.

Monday, March 2, 2009

അസസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്








തയ്‌വാനിലെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ അസസ് പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. അസസ് പി835 എന്ന് പേരിട്ടിരിക്കുന്ന പുതിയ സെറ്റ് വിന്‍ഡോസ് മൊബൈല്‍ 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. 800X480 സ്ക്രീന്‍ ഡിസ്പ്ലേയുള്ള സെറ്റിന് 3.5 ഇഞ്ച് വലിപ്പമുണ്ട്. അഞ്ച് മെഗാപിക്സല്‍ ക്യാമറയുള്ള സിസ്റ്റത്തില്‍ കീബോര്‍ഡ് സ്ക്രീനിലാണ് സജ്ജീകരിച്ചിരിക്കുന്നത്.നാല് ജി ബി സ്ഥിരമെമ്മറിയുള്ള സെറ്റില്‍ എസ് ഡി എച്ച് സി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്. ഇതിനു പുറമെ, 288 എംബി റാമില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ എ-ജി പി‌ എസ്, വിഫി, ഒപേര്‍ മൊബൈല്‍ ബ്രൌസര്‍, ബ്ലൂടൂത്ത് 2.0, യു എസ് ബി പോര്‍ട്ട് 2.0 എന്നിവയെല്ലാം ലഭ്യമായിരിക്കും. അതേസമയം പുതിയ സിസ്റ്റം എന്ന് വിപണിയില്‍ ലഭ്യമാകും എന്നതിനെക്കുറിച്ചോ വില സംബന്ധിച്ച വിശദാംശങ്ങളോ അസസ് പുറത്തുവിട്ടിട്ടില്ല.

Monday, February 2, 2009

സത്യത്തിന് അവാര്‍ഡ്


പുതിയ വിവാദങ്ങളോടെ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിനെത്തേടി അമേരിക്കയില്‍ നിന്നും അവാര്‍ഡ്. അന്താരാഷ്ട്രതലത്തില്‍ സത്യം നടത്തിയ പരിശീലന പരിപാടികള്‍ക്കാണ് അവാര്‍ഡ്.അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിവലപ്പ്‌മെന്‍റ് ആണ് അവാര്‍ഡ് നല്‍കുന്നത്. വാഷിംഗ്ടണില്‍ 2009 ജൂണ്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. അന്താരഷ്ട്ര തലത്തില്‍ സത്യം നടത്തിയ “ടാലന്‍റ് പ്രിപറേഷന്‍ സര്‍വീസ്”, എക്സ്, വൈ കാറ്റഗറിയില്‍പ്പെട്ട ഒരു പാട് കമ്പനികളിലെ ജീ‍വനക്കാര്‍ക്ക് വളരെ ഉപകാരപ്രദമയതായി എ‌എസ്‌ടി‌ഡി ഡയറക്ടര്‍ കരോള്‍ ചുലെ അഭിപ്രായപ്പെട്ടു. കമ്പനികണക്കുകളില്‍ 7,000 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാജ്യത്തെ നാലാമത്തെ വലിയ ഐടി സംരഭമാ‍യ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. അറസ്റ്റ് ചെയ്യപ്പെട്ട രാജുവും സഹോദരന്‍ രാമരാജുവും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

500 രൂപയ്ക്ക് കമ്പ്യൂട്ടര്‍


ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു ലാപ്ടോപ് സ്വന്തമാക്കാന്‍ അവസരം. കേവലം അഞ്ഞൂറ് രൂപയ്ക്ക് ലഭ്യമാകുന്ന ലാപ്ടോപ് ഉടന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ചെന്നൈയിലെ ഇന്ത്യന്‍ ഇന്ത്യന്‍ ഇസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇസ്റ്റിറ്റൂട്ട് ഓഫ് സയന്‍സും ചേര്‍ന്നാണ് ഇത്തരമൊരു കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നത്.പുതിയ നാനോ കമ്പ്യൂട്ടറിന്‍റെ പ്രാഥമിക രൂപം ഫെബ്രുവരി മൂന്നിന് തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ് പറഞ്ഞു. ഏറ്റവും വിലകുറഞ്ഞ സാങ്കേതിക ഡിവൈസുകളാണ് നാനോ കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സഹായത്തോടെ ഇത്തരമൊരു നോട്ട് ബുക്ക് കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. ലാപ്‌ടോപ്പിന്‍റെ ഹാര്‍ഡ്‌ വെയര്‍ നിര്‍മാണം സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാനാണ്‌ ആലോചിക്കുന്നത്‌.