Wednesday, March 25, 2009

ഐഫോണ്‍ വില്‍‌പന 17 ദശലക്ഷം കവിഞ്ഞു

ലോകോത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ ഐഫോണ്‍ വില്‍പന കുതിച്ചുയരുകയാണ്. ഇതു വരെ 17 ദശലക്ഷം ഐഫോണ്‍ വില്‍‌പന നടത്തിയെന്നാണ് ആപ്പിള്‍ മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മറ്റു കമ്പനികളൊക്കെ തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ആപ്പിളിന്‍റെ ഇത്തരമൊരു നേട്ടമെന്നത് ശ്രദ്ധേയമാണ്. ത്രീജി ഐഫോണ്‍, വിപണിയില്‍ ഇറങ്ങിയത് മുതല്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആപ്പിള്‍ നല്‍കുന്ന വ്യത്യസ്തമായ സേവനങ്ങളാണ് ഐഫോണ്‍ വിപണിയെ ജനപ്രിയമാക്കിയത്. അതേസമയം, ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ സോഫ്റ്റ്വയര്‍ 3.0 പതിപ്പ് കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയിരുന്നു. 2008ല്‍ 13.7 ദശലക്ഷം ഐഫോണുകള്‍ വില്‍‌പന നടത്തിയതായി ഐഫോണ്‍ മാര്‍ക്കറ്റിംഗ് വക്താവ് അറിയിച്ചു. ഐഫോണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 30 ദശലക്ഷം ഡിവൈസുകള്‍ വില്‍‌പന നടത്തി. ഇതിനുപുറമെ ആപ്പിളിന്‍റെ ഐപോഡും ജനപ്രിയമാണ്. ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിലവില്‍ 25,000 അപ്ലിക്കേഷനുകള്‍ വില്‍‌പനയ്ക്ക് ലഭ്യമാണ്. ഇതുവരെ 800 ദശലക്ഷം പേര്‍ ആപ്പിളിന്‍റെ വിവിധ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തതായും കമ്പനി അധികൃതര്‍ അറിയിച്ചു.

Monday, March 2, 2009

അസസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്








തയ്‌വാനിലെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ അസസ് പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. അസസ് പി835 എന്ന് പേരിട്ടിരിക്കുന്ന പുതിയ സെറ്റ് വിന്‍ഡോസ് മൊബൈല്‍ 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. 800X480 സ്ക്രീന്‍ ഡിസ്പ്ലേയുള്ള സെറ്റിന് 3.5 ഇഞ്ച് വലിപ്പമുണ്ട്. അഞ്ച് മെഗാപിക്സല്‍ ക്യാമറയുള്ള സിസ്റ്റത്തില്‍ കീബോര്‍ഡ് സ്ക്രീനിലാണ് സജ്ജീകരിച്ചിരിക്കുന്നത്.നാല് ജി ബി സ്ഥിരമെമ്മറിയുള്ള സെറ്റില്‍ എസ് ഡി എച്ച് സി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്. ഇതിനു പുറമെ, 288 എംബി റാമില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ എ-ജി പി‌ എസ്, വിഫി, ഒപേര്‍ മൊബൈല്‍ ബ്രൌസര്‍, ബ്ലൂടൂത്ത് 2.0, യു എസ് ബി പോര്‍ട്ട് 2.0 എന്നിവയെല്ലാം ലഭ്യമായിരിക്കും. അതേസമയം പുതിയ സിസ്റ്റം എന്ന് വിപണിയില്‍ ലഭ്യമാകും എന്നതിനെക്കുറിച്ചോ വില സംബന്ധിച്ച വിശദാംശങ്ങളോ അസസ് പുറത്തുവിട്ടിട്ടില്ല.

Monday, February 2, 2009

സത്യത്തിന് അവാര്‍ഡ്


പുതിയ വിവാദങ്ങളോടെ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിനെത്തേടി അമേരിക്കയില്‍ നിന്നും അവാര്‍ഡ്. അന്താരാഷ്ട്രതലത്തില്‍ സത്യം നടത്തിയ പരിശീലന പരിപാടികള്‍ക്കാണ് അവാര്‍ഡ്.അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിവലപ്പ്‌മെന്‍റ് ആണ് അവാര്‍ഡ് നല്‍കുന്നത്. വാഷിംഗ്ടണില്‍ 2009 ജൂണ്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. അന്താരഷ്ട്ര തലത്തില്‍ സത്യം നടത്തിയ “ടാലന്‍റ് പ്രിപറേഷന്‍ സര്‍വീസ്”, എക്സ്, വൈ കാറ്റഗറിയില്‍പ്പെട്ട ഒരു പാട് കമ്പനികളിലെ ജീ‍വനക്കാര്‍ക്ക് വളരെ ഉപകാരപ്രദമയതായി എ‌എസ്‌ടി‌ഡി ഡയറക്ടര്‍ കരോള്‍ ചുലെ അഭിപ്രായപ്പെട്ടു. കമ്പനികണക്കുകളില്‍ 7,000 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാജ്യത്തെ നാലാമത്തെ വലിയ ഐടി സംരഭമാ‍യ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. അറസ്റ്റ് ചെയ്യപ്പെട്ട രാജുവും സഹോദരന്‍ രാമരാജുവും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

500 രൂപയ്ക്ക് കമ്പ്യൂട്ടര്‍


ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു ലാപ്ടോപ് സ്വന്തമാക്കാന്‍ അവസരം. കേവലം അഞ്ഞൂറ് രൂപയ്ക്ക് ലഭ്യമാകുന്ന ലാപ്ടോപ് ഉടന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ചെന്നൈയിലെ ഇന്ത്യന്‍ ഇന്ത്യന്‍ ഇസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇസ്റ്റിറ്റൂട്ട് ഓഫ് സയന്‍സും ചേര്‍ന്നാണ് ഇത്തരമൊരു കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നത്.പുതിയ നാനോ കമ്പ്യൂട്ടറിന്‍റെ പ്രാഥമിക രൂപം ഫെബ്രുവരി മൂന്നിന് തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ് പറഞ്ഞു. ഏറ്റവും വിലകുറഞ്ഞ സാങ്കേതിക ഡിവൈസുകളാണ് നാനോ കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സഹായത്തോടെ ഇത്തരമൊരു നോട്ട് ബുക്ക് കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. ലാപ്‌ടോപ്പിന്‍റെ ഹാര്‍ഡ്‌ വെയര്‍ നിര്‍മാണം സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാനാണ്‌ ആലോചിക്കുന്നത്‌.

Wednesday, January 28, 2009

വരുന്നു ബ്ലൂടൂത്ത് കണ്ണടകള്‍


മൊബൈലുകള്‍ പ്രചാരം വര്‍ദ്ധിക്കാന്‍ മുഖ്യകണ്ണിയായ ബ്ലൂടുത്ത് ഇപ്പോള്‍ ഇതാ നമ്മള്‍ ധരിക്കുന്ന കണ്ണടകളിലും വരുന്നു, സ്പോര്‍ട്സ് വെയറായ മനോഹരമായ കണ്ണടകളുടെ അറ്റത്താണ് കണ്ണടയിലെ ബ്ലൂടുത്തുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റമേഴ്സിന് ഉപയോഗിക്കാന്‍ ലളിതവും മികച്ച ശബ്‌ദ വ്യക്തതയുമുള്ള ഈ ബ്ലൂടുത്ത് കണ്ണട ട്രൈ-സ്പെക്സ് എന്ന കമ്പനിയാണ് വിപണിയിലെത്തിക്കുന്നത്.മികച്ച മ്യൂസിക് പ്ലെയര്‍ അനുഭവത്തിന് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍‌പ്പന ചെയ്തിരിക്കുന്നത്. കണ്ണടയുടെ അറ്റത്തായി രണ്ടരികിലും യഥേഷ്‌ടം കുറുക്കുകയും നീട്ടുകയും ചെയ്യാവുന്ന രീതിയില്‍ രണ്ട് സ്പീക്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്പീക്കറുകള്‍ ചെവിക്ക് പിന്നിലൂടെ യഥേഷ്ടം നീട്ടി ചെവിയില്‍ തിരുകി വയ്ക്കാവുന്നതാണ്. ബ്ലൂടുത്ത് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് കണ്ണടയും ബ്ലൂടുത്തും പ്രത്യേകം പ്രത്യേകം ഉപയോഗിക്കേണ്ടതില്ല. ട്രൈ സ്പെക്സ് സണ്‍ ഗ്ലാസുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍:1. ഹാന്‍ഡ്ഫ്രീ വോയിസ് കോളിംഗ്, വോയിസ് ഡയലിംഗ്2. ചുറ്റുപാടുമുള്ള അനാവശ്യ ശബ്‌ദങ്ങള്‍ ശല്യമാകാത്ത രീതിയില്‍ തീര്‍ത്ത ഡൈനാമിക് ശബ്‌ദ സവിശേഷത.3. മികച്ച ഗുണമേന്മയുള്ള ഇയര്‍ ബാരല്‍ സ്പീക്കറുകള്‍4. കണ്ണടയുടെ കാലുകളില്‍ മ്യൂസിക് പ്ലയര്‍, കോളുകള്‍ എന്നിവ നിയന്ത്രിക്കാനുള്ള ബട്ടണുകള്‍5. വിവിധ വര്‍ണത്തിലും മികച്ച തരം ഫാഷനിലും കണ്ണടകള്‍ ലഭ്യമാണ്.6. ബ്ലൂടുത്ത് 2.0‌+ഇഡി‌ആര്‍ പിന്തുണയ്ക്കുന്നു.

Monday, January 26, 2009

ഗൂഗിളിന്റെ ജിഡ്രൈവ് വരുന്നു


ക്ലൌഡ് കമ്പ്യൂട്ടിംഗിലേക്കാണോ ഗൂഗിളിന്റെ കണ്ണ്? അങ്ങനെയാണ് ഐടി വിദഗ്ധരും നിരീക്ഷകരും കരുതുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റയെല്ലാം നെറ്റില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്ന ജിഡ്രൈവ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിളെന്നാണ് പുതിയ വാര്‍ത്ത.ഡാറ്റയെല്ലാം സൂക്ഷിക്കാനായി ഹാര്‍ഡ് ഡ്രൈവ് ഉപയോഗിക്കുന്നതിന് പകരമായി നെറ്റ് ഉപയോഗിക്കുന്ന സാങ്കേതികതയെ വിളിക്കുന്ന പേരാണ് ക്ലൌഡ് കമ്പ്യൂട്ടിംഗ്. ഉപയോക്താക്കള്‍ക്ക് ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ പ്രയോജനങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ ഗൂഗിള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ജിഡ്രൈവ് വാര്‍ത്ത പരക്കുന്നത്.‘ഹാര്‍ഡ് ഡ്രൈവുകള്‍ വലിച്ചെറിയുക, ഗൂഗിളിന്റെ ജിഡ്രൈവ് ഉടനെത്തുന്നു’ എന്നാണ് അമേരിക്കയില്‍ നിന്നുള്ള ഒരു സാങ്കേതികവിദ്യാ വെബ്‌സൈറ്റ് പറയുന്നത്. ഇന്റര്‍നെറ്റ് ബന്ധമുള്ള എന്തുതരം ഉപകരണത്തില്‍ നിന്നും ജിഡ്രൈവില്‍ പ്രവേശിക്കുകയും ആവശ്യമുള്ള ഡാറ്റ ഉപയോഗിക്കുകയും ചെയ്യാമെന്ന് ഈ സൈറ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.എന്നാല്‍ ഗൂഗിളിന്റെ ഉടമസ്ഥാവകാശത്തിലുള്ള ജിഡ്രൈവ് സെര്‍വറുകളില്‍ സ്വകാര്യ ഡാറ്റ സൂക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന് പല ഐടി വിദഗ്ധരും സൂചിപ്പിക്കുന്നു. സ്വന്തം കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡ്രൈവ് തന്നെയാണ് ഏറ്റവും സുരക്ഷിതമായ ഇടമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു

Friday, January 23, 2009

90 ലക്ഷം കമ്പ്യൂട്ടറുകള്‍ക്ക് വൈറസ് ബാധ


കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ലോകമെങ്ങുമുള്ള 90 ലക്ഷം വിന്‍‌ഡോസ് കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ മാത്രം വൈറസിന്റെ ആക്രമണത്തിന് ഇരയായത് 35 ലക്ഷം കമ്പ്യൂട്ടറുകളാണ്.സെര്‍വറുകളിലൂടെയും ഇന്റെര്‍നെറ്റിലൂടെ കടന്നെത്തുന്ന ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഉപയോക്താക്കളോട്‌ കമ്പ്യൂട്ടര്‍ സുരക്ഷാവിദഗ്ധര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.പോര്‍ട്ട് 445 ലൂടെ ഇന്‍‌കമിംഗ്, ഔട്ട്‌ഗോയിംഗ് ട്രാഫിക്ക് നടത്തുന്നവരോട് കരുതിയിരിക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.അമേരിക്കയിലേയും യൂറോപ്പിലേയും കമ്പ്യൂട്ടറുകള്‍ പതിവ് അപ്‌ഡേഷനുകള്‍ക്ക് വിധേയമാകുന്നതിനാല്‍ അവയെ വൈറസ് പരിമിതമായെ ബാധിച്ചിട്ടുള്ളൂ. ചൈന, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കാണ് വൈറസ് ബാധ കൂടുതല്‍ നേരിടേണ്ടിവന്നത്.

ആപ്പിളിന് 1.61 ബില്യണ്‍ ലാഭം


ഇലക്‌ട്രോണിക്ക് ഉല്‍‌പന്നങ്ങളുടെ നിര്‍മ്മാണ വിതരണ ഭീമന്‍മാരായ ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 1.61 ബില്ല്യന്‍ ഡോളര്‍. ആഗോളസാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് പല കമ്പനികളും തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുമ്പോഴാണ് ആപ്പിളിന്റെ ഈ റിക്കോഡ് നേട്ടം. ഡിസംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ ലാഭം നേടിയിരിക്കുന്നത്.കമ്പനിയുടെ മൊത്ത വരുമാനത്തിലും ഉയര്‍ച്ചയുണ്ടായുട്ടുണ്ട്. 10.17 ബില്ല്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആപ്പിള്‍ മൊത്തത്തില്‍ നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ 46 ശതമാനവും നടന്നിരിക്കുന്നത് അന്താരാഷ്ട്ര വാണിജ്യത്തിലൂടെയാണ്. ഈ കാ‍ലയളവില്‍ 2,524,000 മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ ആപ്പിള്‍ വിറ്റഴിച്ചിട്ടുണ്ട്. 4,363,000 ഐ പോഡുകളാണ് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.

Thursday, January 22, 2009

ബി.എസ്‌.എന്‍.എല്‍ വളരുന്നു


സംസ്ഥാനത്ത് ഏഴുലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകള്‍ കൂടി നല്‍കുമെന്ന് ബി.എസ്‌.എന്‍.എല്‍ കേരള സര്‍ക്കിള്‍ മാര്‍ക്കറ്റിങ്‌ വിഭാഗം ജനറല്‍ മാനേജര്‍ അമിത്‌ മിശ്ര അറിയിച്ചു. സംസ്ഥാനത്ത് 3 ജി സര്‍വീസ്‌ നല്‌കുന്നതിനായി 3 ജി മൊബൈല്‍ ഉപകരണങ്ങള്‍ക്ക്‌ ബി.എസ്‌.എന്‍.എല്‍ ഓര്‍ഡര്‍ നല്‌കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണക്ഷനോടൊപ്പം 1499 രൂപയ്‌ക്ക്‌ നോക്കിയ കളര്‍ ഹാന്‍ഡ്‌സെറ്റ്‌ (നോക്കിയ 1208 റെഡ്‌) കൂടി നല്‌കുന്ന പദ്ധതി നോക്കിയയുമായി ചേര്‍ന്ന്‌ ബി.എസ്‌.എന്‍.എല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഈ കണക്ഷനില്‍ 1500 രൂപയുടെ സൗജന്യ സംസാരമൂല്യം നല്‌കുക വഴി ഹാന്‍ഡ്‌സെറ്റിന്‍റെ ചെലവ്‌ 15 മാസം മുതല്‍ രണ്ടുവര്‍ഷം വരെ കാലയളവു കൊണ്ട്‌ തിരിച്ചുകിട്ടും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ബ്രോഡ്‌ബാന്‍ഡ്‌ സേവനങ്ങള്‍ കേരള സര്‍ക്കിളില്‍ വൈ മാക്‌സ്‌ സാങ്കേതികവിദ്യയിലൂടെ നല്‌കിത്തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രധാന നഗരങ്ങളെയും ദേശീയ, സംസ്ഥാന പാതകളെയും ഉള്‍പ്പെടുത്തുന്ന 450 ടവറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

Wednesday, January 21, 2009

യാഹൂ:ബാര്‍ട്‌സ്‌ പുതിയ സി.ഇ.ഒ


യാഹൂവിന്റെ പുതിയ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറായി കാരള്‍ ബാര്‍ട്‌സ് നിയമിതനാകുമെന്ന് സൂചന .ഇപ്പോള്‍ സോഫ്‌ട്‌ വെയര്‍ ഡിസൈന്‍ കമ്പനിയായ ഓട്ടോഡസ്‌കിന്റെ എക്‌സിക്യുട്ടീവ്‌ ചെയര്‍മാനായി സേവനം അനുഷ്ടിക്കുന്ന അദ്ദേഹം യാഹൂവിന്റെ സി.ഇ.ഒ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതായി യാഹൂ വ്യക്തമാക്കിയിട്ടുണ്ട് .ഇപ്പോഴത്തെ സി.ഇ.ഒ ആയ ജെറി യാങ്‌ കഴിഞ്ഞ വര്‍ഷം തന്നെ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു .എന്നാല്‍ പുതിയ സി.ഇ.ഒ സ്ഥാനം എറ്റെടുക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുകയാണ് അദ്ദേഹം.യാഹൂ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്‌റ്റിന്റെ ശ്രമങ്ങള്‍ക്ക്‌ തടസം നിന്ന നടപടിയുടെ പേരില്‍ വിമര്‍ശന വിധേയനായതിനെ തുടര്‍ന്നാണ് ജെറി യാങ്‌ രാജി പ്രഖ്യാപിച്ചത്

244 സൈറ്റുകള്‍ ചൈന തടഞ്ഞു

അശ്ലീല ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പുതിയ 224 വെബ്‌സൈറ്റുകളെക്കൂടി ചൈന കഴിഞ്ഞയാഴ്ച നിരോധിച്ചു. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍‌ഹുവ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇതോടെ അശ്ലീല വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് രാജ്യത്ത് നിരോധിക്കപ്പെട്ട സൈറ്റുകളുടെ എണ്ണം എഴുന്നൂറിലധികമായി. നിരോധിക്കപ്പെട്ട പല സൈറ്റുകളും രജിസ്റ്റര്‍ ചെയ്യാത്തവയും ലൈംഗിക വിവരങ്ങളുടെ പ്രസിദ്ധീകരണത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കുന്നവയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രോണിക് മധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചരണങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസമായി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ ഗെയിമുകളും ഓണ്‍‌ലൈന്‍ ഗെയിമുകളും റേഡിയോ പ്രോഗ്രാമുകളും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സദാചാര വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കാര്യങ്ങള്‍ സൈറ്റിലോ ബ്ലോഗുകളിലോ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍‌കിയിട്ടുണ്ട്. ടിന്നമാന്‍ സ്ക്വയര്‍ സംഭവത്തിന്‍റെ ഇരുപതാം വാര്‍ഷികമാ‍ണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങള്‍ക്ക് പിറകിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ചൈന ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്നു


ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്ന കൌമാരക്കാരുടെ എണ്ണം ചൈനയില്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നത് ഉത്കണ്ഠയ്ക്ക് കാരണമാവുന്നു. ഇന്‍റര്‍നെറ്റിന്‍റെ അമിത ഉപയോഗം മൂലം കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നതായും ഉത്‌കണ്ഠയും വിഷാദവും വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇത്തരത്തില്‍ ബീജിംഗിലെ ടൌറാ‍ന്‍ ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ പരിചരണകേന്ദ്രത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഈയിടെ ഉണ്ടായിട്ടുള്ളത്. ഒരു മാസത്തെ ചികില്‍‌സയ്ക്ക് ഏതാണ്ട് 1,500 ഡോളറോളം ഇവിടെ ചെലവ് വരും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്‍റര്‍നെറ്റിന് അടിമപ്പെട്ട് എത്തുന്നവര്‍ക്ക് വൈദ്യചികില്‍‌സയും മനശാസ്ത്ര ചികില്‍‌സയും ഇവിടെ നല്‍കുന്നുണ്ട്.ഇന്‍റര്‍നെറ്റിന്‍റെ മായികലോകത്തില്‍ അകപ്പെട്ട് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകുന്നതായി ടൌറാനില്‍ ചികില്‍‌സ നടത്തുന്ന ഡോക്ടര്‍ ഴെന്‍ കെഹാന്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ചാറ്റിംഗും വീഡിയോ ഗെയിമുകളും കുട്ടികളുടെ സാമൂഹ്യ ചിന്തയെ ഗുരുതരമായി ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളുള്ളവരാണ് ഇപ്പോള്‍ ചികില്‍‌സയ്ക്ക് എത്തുന്നതെന്നും കെഹാന്‍ പറഞ്ഞു.ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്നവര്‍ക്ക് ചികില്‍‌സ നല്‍കുന്ന ഇരുന്നൂറിലധികം കേന്ദ്രങ്ങള്‍ ചൈനയിലുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് 2008ല്‍ ഉണ്ടായത്.

Tuesday, January 20, 2009

ടച്ച്‌സ്‌ക്രീന്‍ ബ്ലാക്ക്‌ബെറി ഇന്ത്യയില്‍


ഒടുവില്‍ ടച്ച്‌സ്‌ക്രീന്‍ ബ്ലാക്ക്‌ബെറി ഫോണും ഇന്ത്യയിലെത്തി. വൊഡാഫോണാണ് ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. ജനുവരി 15 മുതല്‍ വൊഡാഫോണിന്‍റെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ നൂതന സാങ്കേതികതയുപയോഗിക്കുന്ന ഈ ഫോണ്‍ ലഭ്യമാവും. 27,990 രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്.‘വിനോദവും വിവരവും ആശയവിനിമയവും ഇനി വിരല്‍‌ത്തുമ്പില്‍’ എന്നാണ് ബ്ലാക്ക്‌ബെറിയുടെ മുദ്രാവാക്യം. ബ്ലാക്ക്‌ബെറി രംഗത്തെ അതികായന്‍‌മാരായ റിസര്‍ച്ച് ഇന്‍ മോഷനുമായി(റിം) സഹകരിച്ചാണ് ബ്ലാക്ക്‌ബെറി സാങ്കേതികത വോഡാഫോണ്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ബ്ലാക്ക്‌ബെറി സ്റ്റോം സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഈ ഫോണില്‍ ഉണ്ടായിരിക്കുമെന്ന് അറിയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്ക്, വിന്‍ഡോസ് ലൈവ് മെസഞ്ചര്‍, ഗൂഗിള്‍ ടോക്ക്, യാഹൂ മെസഞ്ചര്‍, ഫ്ലിക്കര്‍ ഫോട്ടോ അപ്‌ലോഡര്‍ എന്നിവ ഈ ആപ്ലിക്കേഷനുകളില്‍ ചിലതാണ്.ഒരു ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ, ഒരു കമ്പ്യൂട്ടറില്‍ എന്ന പോലെ, മറ്റൊരു ആപ്ലിക്കേഷന്‍ തുറക്കാന്‍ കഴിയുമെന്നത് ഈ ഫോണിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. മറ്റ് സവിശേഷതകള്‍ -3.25 ഇഞ്ച് ഹൈ റസല്യൂഷന്‍ കളര്‍ ഡിസ്പ്ലേ3.2 മെഗാപിക്സല്‍ ക്യാമറ1 ജിബി ഓണ്‍‌ബോര്‍ഡ് മെമ്മറി സംഭരണി3.5 എം.എം. സ്റ്റീരിയോ ഹെഡ്‌സെറ്റ് ജാക്ക്ബ്ലൂടൂത്ത് സ്റ്റീരിയോ ഓഡിയോ പ്രോഫൈല്‍3ജി നെറ്റ്‌വര്‍ക്കുകള്‍ 6 മണിക്കൂര്‍ ടോക്ക് ടൈം തരുന്ന ബാറ്ററിബ്ലാക്ക്‌ബെറി ഇന്‍റര്‍നെറ്റ് സേവനംമീഡിയാ പ്ലെയര്‍മൈക്രോസോഫ്റ്റ് ഡോക്യുമെന്‍റുകള്‍ ചിട്ടപ്പെടുത്താനുള്ള സോഫ്റ്റ്‌വെയര്‍മൊബൈല്‍ സേവന ദാതാക്കളായ എയര്‍‌ടെല്‍ ഈ മാസം ആദ്യം തന്നെ ബ്ലാക്ക്‌ബെറി സേവനം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഫ്ലിപ്പ് ഫോണാണ് എയര്‍ടെല്‍ പുറത്തിറക്കിയത്. എയര്‍ടെല്‍ ബ്ലാക്ക്‌ബെറി പേള്‍ ഫ്ലിപ്പ് 8220 ഫോണിന്‍റെ വില 21,990 രൂപയാണ്.

ഐബി‌എമ്മിന് പ്രതിസന്ധിയില്ല



മുന്‍‌നിര സാങ്കേതിക സേവന കമ്പനികളില്‍ ഒന്നായ ഐബി‌എമ്മിന് സാമ്പത്തിക പ്രതിസന്ധി പ്രശ്നമാ‍കുന്നില്ല. ലോകത്തെ ഒട്ടുമിക്ക കമ്പനികളിലും പിരിച്ചുവിടല്‍ ഒരു സാധാരണ സംഭവമാവുമ്പോള്‍ ഐബി‌എം ഇതാ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു!ലോവയില്‍ പുതിയൊരു കമ്പ്യൂട്ടര്‍ സപ്പോര്‍ട്ട് കേന്ദ്രം തുറക്കുന്നതിലൂടെയാണ് ഐ‌ബി‌എം മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമാവുന്നത്. പുതിയ കേന്ദ്രത്തില്‍ 1300 തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.പുതിയ കേന്ദ്രത്തില്‍ നിന്ന് അമേരിക്കയിലെ ഐബി‌എം ഉപയോക്താക്കള്‍ക്ക് പിന്തുണ ഉറപ്പാക്കുകയാണ് ലക്‍ഷ്യം. കമ്പ്യൂട്ടറുകള്‍ക്കും സോഫ്റ്റ്വെയറുകള്‍ക്കുമുള്ള പിന്തുണയാവും ഇവിടെ നിന്ന് നല്‍കുക.തൊഴിലാളികളെ ഈ വര്‍ഷം അവസാനം മുതല്‍ നിയമിച്ചു തുടങ്ങും. അടുത്തവര്‍ഷം അവസാനത്തോടെ 1300 തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കമ്പനിയധികൃതര്‍ പറഞ്ഞു. മിഷിഗണ്‍ സര്‍വകലാശാ‍ലയുമായി ചേര്‍ന്ന് ഒരു പുതിയ സോഫ്റ്റ്‌വെയര്‍ സംരഭം ആരംഭിക്കുമെന്ന് കമ്പനി ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1500 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

ഗൂഗിള്‍ സേവനങ്ങളും നിര്‍ത്തലാക്കുന്നു

നൂറോളം റിക്രൂട്ടര്‍മാരെ പിരിച്ചു വിടാനും മൂന്ന് എഞ്ചിനീയറിംഗ് ഓഫീസുകള്‍ അടച്ചു പൂട്ടാനും തീരുമാനിച്ചതിന് പുറമേ ജനപ്രിയമല്ലാത്ത ഏതാനും സേവനങ്ങള്‍ കൂടി നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി തങ്ങളെ അങ്ങേയറ്റം ബാധിച്ചെന്ന് വെളിവാക്കുന്നതാണ് ഏറ്റവും വലിയ തിരയല്‍ സോഫ്റ്റ്വെയര്‍ കമ്പനിയുടെ പുതിയ തീരുമാനങ്ങള്‍.ഡോഡ്ജ്ബോള്‍, ഗൂഗിള്‍ കാറ്റലോഗ് സേര്‍ച്ച്, ഗൂഗിള്‍ മാഷപ് എഡിറ്റര്‍, ഗൂഗിള്‍ നോട്ട്‌ബുക്ക്, ജെയ്ക്കു തുടങ്ങിയ സേവനങ്ങളാണ് ഗൂഗിള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്. കൂടുതല്‍ ജനപ്രിയമായ പ്രോഡക്ടുകള്‍ വികസിപ്പിച്ചെടുക്കാനായാണ് ഇവ നിര്‍ത്തലാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഡോഡ്ജ് ബോള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി നിര്‍ത്തലാക്കുകയാണെന്ന് ഗൂഗിള്‍ എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് വിക് ഗുണ്‍‌ടോത്ര പറഞ്ഞു. ഗൂഗിളിന്‍റെ മൊബൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമാണ് ഡോഡ്ജ് ബോള്‍ ഡോട്ട് കോം. മാഷപ് എഡിറ്റര്‍ ആറുമാസത്തിനുള്ളില്‍ നിര്‍ത്തലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ഗൂഗിള്‍ വീഡിയോയിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നിര്‍ത്തലാക്കിയേക്കും. അതേസമയം നിലവില്‍ ഗൂഗിള്‍ വീഡിയോയിലുള്ള ഒന്നും നഷ്ടപ്പെടില്ലെന്നും കമ്പനി അറിയിച്ചു.