Wednesday, January 21, 2009

ചൈന ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്നു


ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്ന കൌമാരക്കാരുടെ എണ്ണം ചൈനയില്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നത് ഉത്കണ്ഠയ്ക്ക് കാരണമാവുന്നു. ഇന്‍റര്‍നെറ്റിന്‍റെ അമിത ഉപയോഗം മൂലം കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നതായും ഉത്‌കണ്ഠയും വിഷാദവും വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇത്തരത്തില്‍ ബീജിംഗിലെ ടൌറാ‍ന്‍ ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ പരിചരണകേന്ദ്രത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഈയിടെ ഉണ്ടായിട്ടുള്ളത്. ഒരു മാസത്തെ ചികില്‍‌സയ്ക്ക് ഏതാണ്ട് 1,500 ഡോളറോളം ഇവിടെ ചെലവ് വരും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്‍റര്‍നെറ്റിന് അടിമപ്പെട്ട് എത്തുന്നവര്‍ക്ക് വൈദ്യചികില്‍‌സയും മനശാസ്ത്ര ചികില്‍‌സയും ഇവിടെ നല്‍കുന്നുണ്ട്.ഇന്‍റര്‍നെറ്റിന്‍റെ മായികലോകത്തില്‍ അകപ്പെട്ട് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകുന്നതായി ടൌറാനില്‍ ചികില്‍‌സ നടത്തുന്ന ഡോക്ടര്‍ ഴെന്‍ കെഹാന്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ചാറ്റിംഗും വീഡിയോ ഗെയിമുകളും കുട്ടികളുടെ സാമൂഹ്യ ചിന്തയെ ഗുരുതരമായി ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളുള്ളവരാണ് ഇപ്പോള്‍ ചികില്‍‌സയ്ക്ക് എത്തുന്നതെന്നും കെഹാന്‍ പറഞ്ഞു.ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്നവര്‍ക്ക് ചികില്‍‌സ നല്‍കുന്ന ഇരുന്നൂറിലധികം കേന്ദ്രങ്ങള്‍ ചൈനയിലുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് 2008ല്‍ ഉണ്ടായത്.

No comments:

Post a Comment